FLASHNEWS
PARISH NEWS
ക്യാൻസർ ചികിത്സാ സഹായ പദ്ധതിയുമായി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക

മസ്കത്ത്: നിർദ്ധനരായ അർബുദ രോഗികൾക്ക് ചികിത്സാ സഹായ പദ്ധതിയുമായി മസ്കത്ത് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക രംഗത്ത്. ഇടവകയുടെ ‘തണൽ’ ജീവകാരുണ്യ പദ്ധതിയിൽ ഈ വർഷം നടപ്പാക്കുന്ന “കാരുണ്യത്തിന്റെ കര സ്പർശം” എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയിലൂടെ സാമ്പത്തിക ശേഷിയില്ലാത്ത അർബുദ രോഗികൾക്ക് ചികിത്സക്കായി ഒരു ലക്ഷം രൂപവരെ ധനസഹായം നൽകും. ജാതിമത ഭേദമെന്യേ എല്ലാ വിഭാഗത്തിലുമുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർബുദബാധിതരായ രോഗികൾക്ക് പദ്ധതിയിൽ നിന്ന് സഹായം ലഭിക്കും.

ധനസഹായത്തിനായി അപേക്ഷകന്റെ പൂർണ്ണ വിവരങ്ങൾ അടങ്ങിയ അപേക്ഷകൾ വൈദ്യ പരിശോധനാ റിപ്പോർട്ട്, വരുമാന സർട്ടിഫിക്കേറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം 2017 നവംബർ 30 ന് മുൻപായി “The Vicar, Mar Gregorios Orthodox Church, P.O Box: 984, Postal Code: 100, Muscat, Sultanate of Oman” എന്ന വിലാസത്തിൽ ലഭിക്കണം.

റുവി സെന്റ്‌. തോമസ്‌ ചർച്ചിൽ കുർബ്ബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. ജേക്കബ് മാത്യു പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന സെമിനാറിൽ “അർബുദം; കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി റോയൽ ഒമാൻ ആശുപതിയിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. റോസി കെ. ആന്റണി പ്രഭാഷണം നടത്തി.

മരണം എന്ന വാക്കിന്റെ പര്യായമായാണ് ഇന്ന് പലരും അർബുദ രോഗത്തെ നോക്കികാണുന്നത്. എന്നാൽ ഹൃദ്രോഗം പക്ഷാഘാതം സാംക്രമിക രോഗങ്ങൾ പോലെ മരണ കാരണമായേക്കാവുന്ന മറ്റേതൊരു രോഗത്തെയും പോലെ മാത്രമേ അർബുദത്തെയും സമീപിക്കേണ്ടതുള്ളൂ. പുകവലി, മദ്യപാനം, ജീവിത ശൈലിമാറ്റങ്ങൾ, പരിസര മലിനീകരണം, വ്യായാമമില്ലായ്മ, വിഷലിപ്തമായ ഭക്ഷണ പദാർത്ഥങ്ങളുടെ ഉപയോഗം, ഫാസ്റ്റ് ഫുഡ് ജങ്ക് ഫുഡ് സംസ്‌കാരം തുടങ്ങി നിരവധി കാരണങ്ങൾകൊണ്ട് കാൻസർ ഉണ്ടാകാം. കേരളത്തിൽ ഓരോ വർഷവും അർബുദ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്. പ്രാരംഭദശയിൽ തന്നെ രോഗനിർണ്ണയം നടത്തിയാൽ പൂർണ്ണമായും ചികിത്സിച്ച ഭേദമാക്കാവുന്ന രോഗമാണ് അർബുദം. രോഗത്തോടുള്ള നമ്മുടെ സമീപനവും ഭീതി ഒഴിവാക്കുക എന്നതുമാണ് പ്രധാനം. ചിട്ടയായ ജീവിത ശൈലി, വ്യായാമം , വിഷരഹിതവും നാര് വർഗ്ഗങ്ങൾ ധാരാളം അടങ്ങിയതുമായ ഭക്ഷണം എന്നിവ ശീലിക്കുന്നതിലൂടെ ഒരു പരിധി വരെ ഈ രോഗത്തെ പ്രതിരോധിക്കാവുന്നതാണെന്നും ഡോ. റോസി ആന്റണി പറഞ്ഞു.

അർബുദ ബാധിതരായ നിർധരരായ രോഗികൾക്ക് ഇന്ന് ചികിത്സാ ചിലവ് താങ്ങാവുന്നതിലുമധികമാണ്. ഈ സാഹചര്യത്തിലാണ് ഇടവക ഈ വർഷവും ഇത്തരത്തിലൊരു ഉദ്യമം ഏറ്റെടുത്തതെന്നും കഴിഞ്ഞ പതിനൊന്ന് വർഷങ്ങളായി ഇടവക നടപ്പാക്കി വരുന്ന തണൽ ജീവകാരുണ്യ പദ്ധതിയിലൂടെ വിവാഹം, ഭവനനിർമ്മാണം, ഹൃദയ ശസ്ത്രക്രിയ, വൃക്ക രോഗികൾക്കുള്ള ചികിത്സാ സഹായം തുടങ്ങിയ വിവിധ പദ്ധതികളിലൂടെ എഴുന്നൂറിലധികം പേർക്ക് ധനസഹായം നൽകിയതായും വികാരി ഫാ. ജേക്കബ് മാത്യു പറഞ്ഞു.

ചടങ്ങിൽ മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗവും പ്രമുഖ സംരംഭകനുമായ ഗീവർഗീസ് യോഹന്നാനിൽ നിന്ന് പദ്ധതിക്കായുള്ള ആദ്യ സംഭാവന സ്വീകരിച്ചു. അസോസിയേറ്റ് വികാരി ഫാ. കുര്യാക്കോസ് വർഗീസ്, ട്രസ്റ്റി മാത്യു വർഗീസ്, സെക്രട്ടറി മനോജ് മാത്യു, ഭദ്രാസന കൗൺസിൽ അംഗം ബോബൻ തോമസ്, തണൽ പദ്ധതി കൺവീനർ ബിജു ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

RELATED NEWS
അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും.
- ലേവ്യപുസ്തകം 25:18
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാളിൽ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന്നു അവൻ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.
- കൊരിന്ത്യർ 1
യഹോവതന്നേ നിനക്കു മുമ്പായി നടക്കുന്നു; അവൻ നിന്നോടു കൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുതു, ഭ്രമിക്കയുമരുതു.
- ആവർത്തനം - അദ്ധ്യായം 31: 8
യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
- മത്തായി 7:7